T P’s Son speaks out
21 മാസങ്ങള്‍ക്കുശേഷം ടി.പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തന്റെ മനസ്സു തുറക്കുന്നു. തന്റെ അച്ഛനെപ്പറ്റി. അച്ഛനെ കൊന്ന കൊലയാളികളെപ്പറ്റി. കോടതിയില്‍വെച്ച് തന്നെ നോക്കി പരിഹസിച്ചു ചിരിച്ച പ്രതികളെപ്പറ്റി. താന്‍ ഏറ്റവുമേറെ സ്‌നേഹിച്ച, ആരാധിച്ച, സത്യസന്ധനും മനുഷ്യസ്‌നേഹിയുമായ അച്ഛനെ കൊല്ലിച്ച രാഷ്ട്രീയ നേതാവിനെപ്പറ്റി. എല്ലാം അഭിനന്ദ് തുറന്നു പറയുന്നു. താന്‍ അനുഭവിച്ചു തീര്‍ത്ത സങ്കടങ്ങള്‍, വേദനകള്‍, ദു:ഖങ്ങള്‍ തനിക്കുമാത്രമേ അറിയാവൂ21 മാസങ്ങള്‍ക്കുശേഷം ടി.പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തന്റെ മനസ്സു തുറക്കുന്നു. തന്റെ അച്ഛനെപ്പറ്റി. അച്ഛനെ കൊന്ന കൊലയാളികളെപ്പറ്റി. കോടതിയില്‍വെച്ച് തന്നെ നോക്കി പരിഹസിച്ചു ചിരിച്ച പ്രതികളെപ്പറ്റി. താന്‍ ഏറ്റവുമേറെ സ്‌നേഹിച്ച, ആരാധിച്ച, സത്യസന്ധനും മനുഷ്യസ്‌നേഹിയുമായ അച്ഛനെ കൊല്ലിച്ച രാഷ്ട്രീയ നേതാവിനെപ്പറ്റി. എല്ലാം അഭിനന്ദ് തുറന്നു പറയുന്നു. താന്‍ അനുഭവിച്ചു തീര്‍ത്ത സങ്കടങ്ങള്‍, വേദനകള്‍, ദു:ഖങ്ങള്‍ തനിക്കുമാത്രമേ അറിയാവൂ എന്ന്. അമ്മ അനുഭവിക്കുന്നത് അതിനേക്കാള്‍ ഏറെയാണ് എന്ന്. ഇനിയൊരു അമ്മയും മകനും തങ്ങള്‍ അനുഭവിച്ച ദു:ഖം അനുഭവിക്കാന്‍ ഇടവരരുതേയെന്ന്. കൊല്ലിച്ചവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത് എന്ന്. ‘ചന്ദ്രിക’യുടെ കോഴിക്കോട്ടെ ന്യൂസ് എഡിറ്റര്‍ നജീബ് കാന്തപുരം അഭിനന്ദുമായി നടത്തിയ അഭിമുഖം മാര്‍ച്ച് 2-ന്റെ വാരാന്തപതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. അക്ഷരങ്ങളില്‍നിന്നുയരുന്ന തീനാളങ്ങളും ആ തീക്കാറ്റോടൊപ്പം പരക്കുന്ന സന്ദേശവും സമൂഹമാകെ ഉള്‍ക്കിടിലത്തോടെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ചന്ദ്രശേഖരന്‍ വധക്കേസ് കിരാതമാണെങ്കിലും അത് മറ്റ് ഏതു രാഷ്ട്രീയ കൊലപാതകങ്ങളേയുംപോലെ ഒന്നുമാത്രമാണെന്ന് വിലയിരുത്തിയ കോടതിപോലും അഭിനന്ദിന്റെ ചിന്ത ഉള്‍ക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രീയ പകതീര്‍ക്കാന്‍, ടി.പി ചന്ദ്രശേഖരന്റെ ജീവനെടുക്കാന്‍ ആളും അര്‍ത്ഥവും ചെലവഴിച്ച, ഇനിയും ചെലവാക്കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി. കൊലയാളികളെയും അവരെ ചുമതല ഏല്‍പ്പിച്ച പാര്‍ട്ടിക്കാരെയും ഇനിയും സംരക്ഷിക്കുന്ന പാര്‍ട്ടി. അതിന്റെ നേതൃത്വവും ഈ മകന്റെ മുറിവേറ്റ മനസ്സില്‍നിന്നുയരുന്ന വാക്കുകളിലെ തീപ്പൊള്ളുന്ന പാഠം പഠിക്കേണ്ടതുണ്ട്. മനുഷ്യത്വത്തിന്റെ അടിത്തറയില്‍ മാനവികയുടെ മഹത്തായ ചക്രവാളത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്ന ലക്ഷ്യത്തിനായി രൂപപ്പെട്ട പ്രസ്ഥാനം സ്വയം കത്തി എരിഞ്ഞടങ്ങാതിരിക്കണമെങ്കില്‍. എന്ന്. അമ്മ അനുഭവിക്കുന്നത് അതിനേക്കാള്‍ ഏറെയാണ് എന്ന്. ഇനിയൊരു അമ്മയും മകനും തങ്ങള്‍ അനുഭവിച്ച ദു:ഖം അനുഭവിക്കാന്‍ ഇടവരരുതേയെന്ന്. കൊല്ലിച്ചവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത് എന്ന്. ‘ചന്ദ്രിക’യുടെ കോഴിക്കോട്ടെ ന്യൂസ് എഡിറ്റര്‍ നജീബ് കാന്തപുരം അഭിനന്ദുമായി നടത്തിയ അഭിമുഖം മാര്‍ച്ച് 2-ന്റെ വാരാന്തപതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. അക്ഷരങ്ങളില്‍നിന്നുയരുന്ന തീനാളങ്ങളും ആ തീക്കാറ്റോടൊപ്പം പരക്കുന്ന സന്ദേശവും സമൂഹമാകെ ഉള്‍ക്കിടിലത്തോടെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ചന്ദ്രശേഖരന്‍ വധക്കേസ് കിരാതമാണെങ്കിലും അത് മറ്റ് ഏതു രാഷ്ട്രീയ കൊലപാതകങ്ങളേയുംപോലെ ഒന്നുമാത്രമാണെന്ന് വിലയിരുത്തിയ കോടതിപോലും അഭിനന്ദിന്റെ ചിന്ത ഉള്‍ക്കൊള്ളേണ്ടതുണ്ട്. രാഷ്ട്രീയ പകതീര്‍ക്കാന്‍, ടി.പി ചന്ദ്രശേഖരന്റെ ജീവനെടുക്കാന്‍ ആളും അര്‍ത്ഥവും ചെലവഴിച്ച, ഇനിയും ചെലവാക്കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി. കൊലയാളികളെയും അവരെ ചുമതല ഏല്‍പ്പിച്ച പാര്‍ട്ടിക്കാരെയും ഇനിയും സംരക്ഷിക്കുന്ന പാര്‍ട്ടി. അതിന്റെ നേതൃത്വവും ഈ മകന്റെ മുറിവേറ്റ മനസ്സില്‍നിന്നുയരുന്ന വാക്കുകളിലെ തീപ്പൊള്ളുന്ന പാഠം പഠിക്കേണ്ടതുണ്ട്. മനുഷ്യത്വത്തിന്റെ അടിത്തറയില്‍ മാനവികയുടെ മഹത്തായ ചക്രവാളത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്ന ലക്ഷ്യത്തിനായി രൂപപ്പെട്ട പ്രസ്ഥാനം സ്വയം കത്തി എരിഞ്ഞടങ്ങാതിരിക്കണമെങ്കില്‍.
“മറ്റൊരാള്‍ക്കും അച്ഛനെ കൊല്ലേണ്ടതുണ്ടായിരുന്നില്ല”
“ഇനിയൊരിക്കലും അച്ഛന്‍ മടങ്ങിവരില്ലെന്ന് ഉറപ്പുണ്ട്. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞുപോയിരിക്കുന്നു. എന്നാല്‍ ഒരിക്കലുമണയാത്ത ഒരു വെളിച്ചമായി അച്ഛന്റെ ഓര്‍മ്മകള്‍ എന്നോടൊപ്പമുണ്ട്. ടി.പി എനിക്ക് അച്ഛന്‍ മാത്രമായിരുന്നില്ല. ഞാന്‍ വിസ്മയത്തോടെ നോക്കിനിന്ന റോള്‍ മോഡല്‍ കൂടിയായിരുന്നു.
വടകര ഏറാമലയിലെ നല്ലാച്ചേരിയില്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ടി.പി ചന്ദ്രശേഖരന്‍ ഒരു സഖാവിനോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് നന്ദു ആ വഴി വന്നത്. കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് നന്ദുവിനെ ഏല്‍പ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് ടി.പി ഓടിച്ചുപോയി. അച്ഛന്‍ കണ്ണില്‍നിന്നു മറയുന്നതുവരെ നന്ദു നോക്കിനിന്നു. അതായിരുന്നു അവസാനത്തെ കാഴ്ച. രാത്രി വൈകിയിട്ടും അച്ഛന്‍ വിളിക്കാത്തതില്‍ അമ്മ അസ്വസ്ഥയായിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രാത്രി അമ്മയുടെ ഫോണിലേക്ക് ജാഫര്‍ക്കാ വിളിച്ചിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്തും യൂത്തിലീഗ് നേതാവുമാണ് ജാഫര്‍. അച്ഛന്റെ വണ്ടിയുടെ നമ്പര്‍ ചോദിച്ചായിരുന്നു വിളി. ആ ഫോണ്‍ കട്ടുചെയ്തപ്പോള്‍ അമ്മ പറഞ്ഞു. ജാഫറിന് അച്ഛന്റെ ബൈക്കിന്റെ നമ്പര്‍ അറിയാമല്ലോ. പിന്നെ ഈ ചോദ്യം എന്തിനാണ്? അമ്മയുടെ മുഖത്ത് വെപ്രാളം നിറയുന്നത് ഞാനറിഞ്ഞു. പിന്നെ ആരൊക്കെയോ വിളിക്കുന്നു. ടി.പി എവിടെയെന്ന് ചോദിച്ച് ഫോണ്‍ കട്ടുചെയ്യുന്നു. എന്തോ ഒരാപത്ത് സംഭവിച്ചുവെന്ന് എന്റെ മനസ്സ് പറഞ്ഞു. അച്ഛന് എന്തോ സംഭവിച്ചിരിക്കുന്നു. ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ഇല്ല, ഒന്നുമുണ്ടാകില്ല. അമ്മയുടെ ടെന്‍ഷന്‍ കൂടുന്നതറിഞ്ഞ ഞാന്‍ പുറത്തേക്കിറങ്ങി. എന്റെ വീട്ടില്‍ കറന്റ് ഇല്ലായിരുന്നു. നേരിയ നിലാവില്‍ വീടിനടുത്ത് ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടു. എല്ലാവരുടേയും മുഖം ദു:ഖസാന്ദ്രമാണ്. ആരും എന്നോട് ഒന്നും പറയുന്നില്ല. കൂട്ടുകാരന്‍ രാഹുല്‍ അടുത്തുവന്ന് എന്റെ ചുമലില്‍ അമര്‍ത്തിപ്പിടിച്ച് പറഞ്ഞു:
‘നിന്റെ അച്ഛനെ കൊന്നു.’
രണ്ട് വര്‍ഷമാകുന്നു. ഇന്നും എന്റെ കാതില്‍ ആ വാക്കുകള്‍ മുഴങ്ങുന്നു. അച്ഛന്‍ എനിക്കത്രയും ഇഷ്ടപ്പെട്ട ആളായിരുന്നു. അത്ര സ്‌നേഹമായിരുന്നു ഞങ്ങള്‍ തമ്മില്‍. അന്ന് വൈകുന്നേരം അച്ഛന്‍ എന്നെ ട്യൂഷന്‍ സെന്ററില്‍ ഡ്രോപ്പ് ചെയ്ത് വന്നതാണ്. അച്ഛന് അത്രയേറെ നന്മകളുണ്ടായിരുന്നു. സത്യസന്ധതയുണ്ടായിരുന്നു. സഹാനുഭൂതിയുണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റിനുവേണ്ട എല്ലാ നന്മകളുമുണ്ടായിരുന്നു. വളരെ ചെറുപ്പം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് ചരിത്രം അച്ഛന്‍ പറഞ്ഞുതരും. ചൈനീസ് വിപ്ലവം ഒരു ഗ്രാമത്തില്‍നിന്ന് തുടങ്ങിയതുവരെ അക്കൂട്ടത്തിലുണ്ട്. നേതാക്കളെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും ധീരമായ ഭൂതകാലത്തെക്കുറിച്ചുമെല്ലാം. പാര്‍ട്ടി അച്ഛന്റെ ജീവനായിരുന്നു. എന്നെയും അമ്മയെയും സ്‌നേഹിച്ചതുപോലെ പാര്‍ട്ടിയെ അച്ഛന്‍ സ്‌നേഹിച്ചിട്ടുണ്ട്. മത്തായി ചാക്കോ ആയിരുന്നു അച്ഛന്റെ വളരെ അടുത്ത കൂട്ടുകാരന്‍. അദ്ദേഹത്തിന്റെ മരണം അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ ഉറച്ച നിലപാടുകളുയര്‍ത്തുമ്പോഴും പാര്‍ട്ടിക്ക് പുറത്താവുന്നത് ഒരിക്കലും അച്ഛന് സഹിക്കാനാവുമായിരുന്നില്ല. പാര്‍ട്ടി സസ്‌പെന്റു ചെയ്തപ്പോള്‍ നടന്ന ഏരിയാ സമ്മേളനത്തില്‍പോലും അച്ഛന്‍ യൂണിഫോമിട്ട് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്തത് അറുത്തുമാറ്റാനാവാത്ത ഈ ബന്ധംകൊണ്ടാണ്. 2008-ല്‍ പാര്‍ട്ടി നടപടിയെടുത്തപ്പോള്‍പോലും ഒരിക്കലും അച്ഛന്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. എന്റെ പഴയ പാര്‍ട്ടി എന്നല്ലാതെ ആര്‍.എം.പി ഉണ്ടാക്കിയിട്ടുപോലും. അത്ര വലിയ ഒരാത്മബന്ധം അദ്ദേഹവും പാര്‍ട്ടിയും തമ്മിലുണ്ടായിരുന്നു. ആ അച്ഛനെ എന്തിനാണവര്‍ കൊന്നു കളഞ്ഞത്?
അമ്മ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ ആരെയും കിട്ടുന്നില്ല. ഫോണ്‍ എടുക്കുന്നവര്‍ തന്നെ പെട്ടെന്ന് കട്ട് ചെയ്ത് സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നു. അമ്മ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. എന്തോ ഒരു അത്യാഹിതം സംഭവിച്ചിരിക്കുന്നു. വീട്ടില്‍നിന്ന് പുറത്തുവന്ന അമ്മയെ സഖാക്കള്‍ ചേര്‍ന്ന് വീട്ടിലേക്കുതന്നെ കൊണ്ടുപോയി. അപ്പോഴേക്കും അമ്മയുടെ അച്ഛന്‍ (കെ.കെ. മാധവന്‍) അവിടെ എത്തിയിരുന്നു. ഞാന്‍ അമ്മയുടെ അടുത്തുചെന്നു. വല്ലാത്തൊരു മരവിപ്പിലായിരുന്നു ഞാനപ്പോള്‍. അമ്മയുടെ കണ്ണിലേക്കു നോക്കാനാവാതെ ഞാന്‍ തളര്‍ന്നു. മെല്ലെ ആ നെഞ്ചിലേക്ക് ചാഞ്ഞ് ഞാന്‍ പറഞ്ഞു: ‘അച്ഛന്‍ പോയി; ഇനി നമ്മളേ ഉള്ളൂ…’
പാര്‍ട്ടി തന്നെയായിരുന്നു അമ്മയുടേയും ജീവന്‍. എസ്.എഫ്.ഐ നേതാവായി പൊതുരംഗത്ത് വന്ന അമ്മ ടി.പിയോടൊപ്പം ജീവിക്കുമ്പോഴും ഉറച്ച നിലപാടുള്ള രാഷ്ട്രീയം പുലര്‍ത്തിപ്പോന്നിരുന്നു. ഞങ്ങളുടെ വീടിനുതന്നെ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. വീട്ടിലെ ഓരോ മണ്‍തരിക്കും രാഷ്ട്രീയമുണ്ടായിരുന്നു. അച്ഛനാണ് ശരിയെന്ന ഉത്തമബോധ്യം അമ്മക്കുണ്ടായിരുന്നു. ആര്‍.എം.പി ഉണ്ടാക്കുമ്പോള്‍ അമ്മ അച്ഛനെ വിലക്കിയിരുന്നില്ല. എന്നാലും പാര്‍ട്ടി പ്രതികാരം ചെയ്യുമെന്ന ഭീതി അമ്മക്കുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ അച്ഛനെ പിന്തിരിപ്പിക്കാനാവില്ലെന്ന് നല്ലപോലെ അറിയാവുന്ന ആള്‍ അമ്മയായിരുന്നു.
അച്ഛന്‍ ഒരിക്കലും പാര്‍ട്ടിയെ ധിക്കരിച്ചിരുന്നില്ല. എന്നാലും പാര്‍ട്ടി വിട്ടശേഷം അമ്മയ്ക്ക് ഭയമായിരുന്നു. എന്റെ മുമ്പില്‍നിന്ന് ഇക്കാര്യം പറയാതിരിക്കാന്‍ രണ്ടുപേരും പരമാവധി ശ്രദ്ധിച്ചിരുന്നു. ഞാനൊന്നും അറിയരുതെന്ന് കരുതിയായിരിക്കാം. പക്ഷെ എനിക്കെല്ലാമറിയാമായിരുന്നു. അച്ഛന്റെ ജീവിതം എത്രമാത്രം അപകടകരമാണെന്ന് അമ്മയെപ്പോലെതന്നെ ഞാനും മനസ്സിലാക്കിയിരുന്നു. എന്നാല്‍ അച്ഛന്‍ പാര്‍ട്ടിവിട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞു. ഇനിയും എന്തിന് അവരെന്റെ അച്ഛനെ വേട്ടയാടണം എന്നായിരുന്നു ഞാന്‍ ആലോചിച്ചത്.
എന്റെ അച്ഛനെ കൊന്നാല്‍ ആര്‍ക്കാണ് നേട്ടമുണ്ടാവുക? ഞാന്‍ പലപ്പോഴും ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. ഞങ്ങള്‍ അനാഥരായിരിക്കുന്നു. ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു അച്ഛന്‍. അമ്മയുടെ വലിയൊരു സ്വപ്നമായിരുന്നു ഒരു വീട്. എങ്ങനെയെല്ലാമോ അച്ഛന്‍ അത് പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു. കോണ്‍ക്രീറ്റും തേപ്പും കഴിഞ്ഞിരുന്നു. എന്നാല്‍ ഒന്നിച്ച് ആ വീട്ടില്‍ താമസിക്കാന്‍ ഞങ്ങളെ അനുവദിക്കരുതെന്ന ശാഠ്യം ആര്‍ക്കായിരുന്നു?
അച്ഛനെ കൊല്ലേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന നിര്‍ബന്ധമുണ്ടാവാനിടയില്ല. അതുകൊണ്ടുതന്നെ ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായി വിജയനെയാണ്. ഒരു കമ്മ്യൂണിസ്റ്റിന് ഉണ്ടാവേണ്ട യാതൊരു ഗുണവുമില്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി വിജയന്‍. മനുഷ്യത്വമാണ് കമ്മ്യൂണിസ്റ്റിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റുകാരനുണ്ടാവേണ്ട നന്മകള്‍ അല്‍പമെങ്കിലും ആ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് വി.എസ് അച്യുതാനന്ദനില്‍ മാത്രമാണ്. അവസാനത്തെ നന്മയെയും പടിയടച്ച് പിണ്ഡംവെക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പാര്‍ട്ടി.
അതേസമയം അച്യുതാനന്ദന്‍ എന്നും സ്വന്തം രക്ഷ മാത്രമാണ് നോക്കിയത്. തന്നെ ബാധിക്കുമെന്നു തോന്നിയാല്‍ എത്ര അടുപ്പക്കാരനെയും വി.എസ് കൈവിട്ടുകളയും. ഇത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയാണ്.
എന്റെ അച്ഛനെ കൊല്ലാനാവില്ലെന്ന് എനിക്കുറപ്പാണ്. സി.ബി.ഐ അന്വേഷണത്തില്‍ വലിയ പ്രതീക്ഷയുണ്ട്. സംസ്ഥാന പൊലീസും വളരെ ആത്മാര്‍ത്ഥമായാണ് അന്വേഷണം നടത്തിയത്. ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വി.എസ്സും അച്ഛനുംതമ്മില്‍ കൂടുതല്‍ അടുത്തത്. അന്ന് ചടങ്ങിന് പിണറായിയും വി.എസും വന്നിരുന്നു. ചടങ്ങില്‍ പങ്കെടുത്ത വി.എസിന് ജനങ്ങള്‍ വന്‍ സ്വീകരണം നല്‍കിയപ്പോള്‍ പിണറായിയെ ആരും അത്ര ഗൗനിച്ചിരുന്നില്ല. ഇതില്‍ പിണറായിക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അച്ഛനായിരുന്നു അന്ന് ഏറാമല ലോക്കല്‍ സെക്രട്ടറി. ഇതിന് പിന്നില്‍ അച്ഛനാണെന്നായിരുന്നു പിണറായിയുടെ വിചാരം. അച്ഛന് പക്ഷെ പാര്‍ട്ടി മാത്രമായിരുന്നു പ്രധാനം. അച്ഛന്റെ കൊലപാതകത്തിനുശേഷം വി.എസ് ഞങ്ങളുടെ വീട്ടില്‍ വന്നതും ആശ്വസിപ്പിച്ചതുമെല്ലാം നല്ലകാര്യം. പക്ഷെ ഇതിനെക്കാളേറെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. അതു ചെയ്യാത്തതില്‍ ദുഖമുണ്ട്.
അച്ഛനെ ഇത്രയും മൃഗീയമായി കൊല ചെയ്തിട്ടും അച്ഛന്റെ പഴയ സുഹൃത്തുക്കള്‍ പലരും വീട്ടില്‍ വന്നില്ല. എത്ര പാര്‍ട്ടി പാരമ്പര്യമുള്ള ആളായിരുന്നു എന്റെ അച്ഛന്‍? ആ പാര്‍ട്ടിയുടെ രീതി അതാണ്. ചിലരൊക്കെ ഞങ്ങളെ വിളിച്ചു. ആശ്വാസവചനങ്ങള്‍ പറഞ്ഞു. പാര്‍ട്ടി വിലക്കുള്ള കാര്യം പറഞ്ഞു. അല്ലെങ്കില്‍ വരുമായിരുന്നുവെന്നറിയിച്ചു. ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചില്ല. മത്തായി ചാക്കോയുടെ ഭാര്യ വന്നിരുന്നു. അവര്‍ക്കിപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി ആ കുടംബത്തെ അത്രയേറെ അവഗണിച്ചിരുന്നു. സി.പി.എമ്മുകാര്‍ വന്നില്ലെങ്കിലും കേരളത്തിലെ എല്ലാ തുറകളിലുമുള്ള ആയിരക്കണക്കിനാളുകള്‍ ഞങ്ങളുടെ വീട്ടില്‍വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു. വ്യത്യസ്ത പാര്‍ട്ടിയിലുള്ളവര്‍, സി.പി.എമ്മുകാര്‍ കൊലചെയ്ത അരിയില്‍ ഷുക്കൂറിന്റെ ഉമ്മയും ഫസലിന്റെ ഭാര്യയുമുള്‍പ്പെടെ നിരവധി പേര്‍. എല്ലാവരോടും ഞങ്ങള്‍ക്കു നന്ദിയുണ്ട്. വല്ലാത്തൊരു ഒറ്റപ്പെടലില്‍നിന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ചത് ജനങ്ങള്‍ നല്‍കിയ സ്‌നേഹമാണ്. ഇപ്പോഴും കേരളത്തിന്റെ ആ സ്‌നേഹം ഞങ്ങള്‍ അനുഭവിക്കുന്നു. കൂട്ടുകാര്‍ക്കിടയിലും എനിക്ക് ആ സ്‌നേഹം നന്നായി ലഭിക്കുന്നുണ്ട്. പക്ഷെ ഒരിക്കലും ഞാന്‍ സഹതാപം ആരില്‍നിന്നും ആഗ്രഹിക്കുന്നില്ല. എന്റെ അച്ഛന്റെ ധൈര്യമാണ് എനിക്ക് എന്നും പ്രചോദനം. അച്ഛനാണെന്റെ എല്ലാം. ആ ഓര്‍മ്മകള്‍ എന്നെ എപ്പോഴും ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.
അച്ഛനെ കൊന്ന കൊടും കുറ്റവാളികളെ നേര്‍ക്കുനേര്‍ കണ്ട ആ ദിവസം ഒരിക്കലും മനസ്സില്‍നിന്നു മാഞ്ഞുപോവില്ല. അത്രയും ഹൃദയഭേദകമായിരുന്നു ആ രംഗം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആളെ ഇല്ലാതാക്കിയവരെ ഞാന്‍ നേരിട്ട് കണ്ടു. 2013 ഫെബ്രുവരിയിലായിരുന്നു ആ സംഭവം. കോഴിക്കോട് മാറാട് കോടതിയില്‍ അമ്മയുടെ ക്രോസ് വിസ്താരം നടക്കുന്ന ദിവസം ഞാനും കോടതിയില്‍ പോയിരുന്നു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ എന്നെ വിസ്തരിക്കേണ്ടെന്ന് കോടതി പറഞ്ഞു. ആ സമയം പ്രതികളെല്ലാം കോടതിയിലുണ്ട്. ഞാന്‍ നിസ്സഹായനായിരുന്നു. അവരെന്ന നോക്കി പരിഹാസപൂര്‍വ്വം ചിരിക്കുമ്പോഴും എനിക്കൊന്നും പ്രതികരിക്കാനായില്ല. മനസ്സില്‍ ഏറ്റവും ദു:ഖം തോന്നിയ സമയമായിരുന്നു അത്. അവര്‍ക്ക് ഞാനും ഒരു തമാശമാത്രമായിരുന്നു. നെഞ്ചിനുള്ളില്‍ കരിങ്കല്ലുള്ളവര്‍ക്കല്ലാതെ
എന്റെ അച്ഛന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അവസാനത്തെ ഇരയാവണമെന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാന്‍ അനുഭവിച്ചു തീര്‍ത്ത സങ്കടങ്ങള്‍, വേദനകള്‍, ദു:ഖങ്ങള്‍ എനിക്കു മാത്രമേ അറിയൂ. എന്റെ അമ്മ അനുഭവിക്കുന്നത് ഇതിനേക്കാള്‍ ഏറെയാണ്. ഇനിയൊരു അമ്മയും മകനും ഞങ്ങള്‍ അനുഭവിച്ച ദു:ഖം അനുഭവിക്കേണ്ടിവരരുത്. കൊന്നവരേക്കാള്‍ കൊടും കുറ്റവാളികള്‍ കൊല്ലിച്ചവരാണ്.
കൊന്നവര്‍ മാത്രമല്ല ശിക്ഷ അനുഭവിക്കേണ്ടത്. കൊല്ലിച്ചവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. രാഷ്ട്രീയത്തെ മലിനമാക്കുന്ന ഇത്തരം ക്രിമിനലുകളെ തുടച്ചുനീക്കാനുള്ള പ്രയത്‌നം ചെറുപ്പക്കാര്‍ ഏറ്റെടുക്കണം.”